Kerala
പരവൂര്‍: ബിഎസ്എന്‍എല്‍, ടെലികോം റെഗുലേറ്ററി അഥോറിറ്റി ഒഫ് ഇന്ത്യ ( ട്രായ്) എന്നിവയുടെ പേരില്‍ മൊബൈല്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന പുതിയ സൈബര്‍ തട്ടിപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി.
കെവൈസി പുതുക്കിയില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുമെന്ന തരത്തില്‍ പ്രചരിക്കുന്ന നോട്ടീസുകള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള ഭീഷണികളിലൂടെ പണം തട്ടാനാണ് സംഘം ശ്രമിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.ബിഎസ്എന്‍എല്ലിന്റെ ലെറ്റര്‍ പാഡില്‍ വരുന്ന വ്യാജ സന്ദേശങ്ങളില്‍ കെവൈസി വെരിഫിക്കേഷന് എക്സിക്യൂട്ടീവിനെ ഉടന്‍ ബന്ധപ്പെടാനാണ് ആവശ്യപ്പെടുന്നത്.
‘പ്രിയപ്പെട്ട ഉപഭോക്താവേ, നിങ്ങളുടെ സിം കെവൈസി ട്രായ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെടും. ഉടന്‍ വിളിക്കുക’-എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം.
എന്നാല്‍ ഇത്തരം നോട്ടീസുകള്‍ ബിഎസ്എന്‍എല്‍ കോര്‍പറേറ്റ് ഓഫീസ് അയക്കാറില്ലെന്നും ബാങ്ക് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ ആരുമായും പങ്കുവയ്ക്കരുതെന്നും അധികൃതര്‍ അറിയിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങൾ പെരുകുന്നു
രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഗണ്യമായി വര്‍ധിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021-ല്‍ 52,974 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് 2023-ല്‍ ഇത് 86,420 ആയി ഉയര്‍ന്നു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ സൈബര്‍ ഫോറന്‍സിക് പരിശീലന ലാബുകള്‍ സ്ഥാപിക്കുന്നതിനായി 116.5 കോടിയുടെ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത്തരം ലാബുകള്‍ പ്രവര്‍ത്തനസജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Kerala
കൊച്ചി: സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ചു നടക്കുന്ന സൈബര്‍ തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്.
ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍ പ്രചരിപ്പിച്ച് നിങ്ങളുടെ ഫോണില്‍ ഫോണ്‍ പേ ആപ് ഉണ്ടെങ്കില്‍ എളുപ്പത്തില്‍ 12,000 രൂപ സമ്പാദിക്കാം എന്ന തരത്തിലുള്ള സന്ദേശം നല്‍കിയാണു തട്ടിപ്പിന്റെ തുടക്കം.
മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി ഉപയോഗിച്ചുവരുന്നതിനാല്‍ പരസ്യത്തില്‍ കൂടുതല്‍ വിശ്വാസ്യത തോന്നി തട്ടിപ്പ് തിരിച്ചറിയാതെ ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ മൊബൈല്‍ ഫോണില്‍ ഫോണ്‍ പേ ആപ് സ്വയം തുറന്ന് അവിടെ 1,499 രൂപ എന്ന തുക കാണിക്കും.
തുക ലഭിക്കാനായി പിന്‍നമ്പര്‍ നല്‍കുന്നതോടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടമാകും. എന്നാല്‍ യഥാര്‍ഥത്തില്‍ അതു പണം ലഭിക്കുന്ന പേജല്ല, മറിച്ച് 1,499 രൂപ നല്‍കാനുള്ള റിക്വസ്റ്റ് പേമെന്റ് പേജാണ്. ഇതു മനസിലാക്കാതെ പിന് നമ്പര്‍ നല്കുമ്പോള് തുക നേരിട്ട് തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫറാകും.
► ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം ◄
Kerala
തിരുവനന്തപുരം: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാജ പരസ്യങ്ങൾ നൽകി പുതിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പ്. ഫേസ്ബുക്കിൽ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ പ്രചരിപ്പിച്ച് നിങ്ങളുടെ ഫോണിൽ ഫോൺ പേ ആപ്പ് ഉണ്ടെങ്കിൽ എളുപ്പത്തിൽ 12,000 സമ്പാദിക്കാം എന്ന തരത്തിലുള്ള സന്ദേശം നൽകി കൊണ്ടാണ് ഈ തട്ടിപ്പിന് തുടക്കം.
മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി ഉപയോഗിച്ച് വരുന്നതിനാൽ പരസ്യത്തിൽ കൂടുതൽ വിശ്വാസ്യത തോന്നി തട്ടിപ്പ് തിരിച്ചറിയാതെ ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ മൊബൈൽ ഫോണിൽ ഫോൺ പേ ആപ്പ് സ്വയം തുറക്കുന്നതായും അവിടെ 1,499 രൂപ എന്ന തുക കാണിക്കുകയും ചെയ്യുന്നു. തുക ലഭിക്കാനായി പിൻ നമ്പർ നൽകുന്നതോടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുന്നു.
എന്നാൽ യഥാർത്ഥത്തിൽ അത് പണം ലഭിക്കുന്ന പേജ് അല്ല, മറിച്ച് 1,499 രൂപ നൽകാനുള്ള അപേക്ഷാ പേജാണ്. ഇത് മനസിലാക്കാതെ പിൻ നമ്പർ നൽകുമ്പോൾ തുക നേരിട്ട് തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫറാകുന്നു.
സോഷ്യൽ മീഡിയയിൽ കാണുന്ന പണം സമ്പാദിക്കാനുള്ള എളുപ്പമാർഗം, പ്രമുഖരുടെ ചിത്രങ്ങൾ അടങ്ങിയ പരസ്യങ്ങൾ എന്നിവ സൈബർ തട്ടിപ്പുകളാണ്. യുപിഐ ആപ്പുകൾ ഉപയോഗിക്കുമ്പോൾ പിൻ നൽകുന്നത് പണം സ്വീകരിക്കാനല്ല, പണം അയയ്ക്കാനാണെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം.
Payment Request പേജുകൾ ശ്രദ്ധാപൂർവം പരിശോധിക്കുകയും സംശയാസ്പദമായ ലിങ്കുകളിലോ ബട്ടണുകളിലോ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരത്തിലുള്ള സംശയാസ്പദമായ പരസ്യങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യുക
സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്ലൈൻ നമ്പറിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ cybercrime.gov.in ലൂടെയോ പരാതി നൽകണം.
Kerala
കണ്ണൂർ: പഹൽഗാം ഭീകരരുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് വയോധികയിൽ നിന്ന് 1.58 കോടി രൂപ തട്ടിയെടുത്തതായി പരാതി. കണ്ണൂർ സ്വദേശിനിയായ മീര സോമസുന്ദരത്തിന്റെ പണമാണ് നഷ്ടമായത്. സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്സ് ആപ്പ് കോളിൽ ബന്ധപ്പെട്ട സംഘമാണ് തട്ടിപ്പ് നടത്തിയത്.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പരിശോധനക്കിടെ വയോധികയുടെ ആധാർ കാർഡ് കണ്ടെത്തിയെന്നും ഭീകരർക്ക് പണം കൈമാറിയോയെന്ന് സംശയിക്കുന്നതായും ഇവർ പറഞ്ഞു വിശ്വസിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അക്കൗണ്ടിലുള്ള മുഴുവൻ പണവും കൈമാറണമെന്നും ആവശ്യപ്പെട്ടു.
ഇങ്ങനെ ഘട്ടം ഘട്ടമായി വയോധികയുടെ പക്കൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. 1.58 കോടിക്ക് പുറമേ 50 ലക്ഷം രൂപ കൂടി അധികം നൽകാൻ ഒരുങ്ങുന്ന സമയത്താണ് സംഭവം ബാങ്ക് ജീവനക്കാരുടെ ശ്രദ്ധയിൽപെടുന്നത്. പിന്നീട് പോലീസിൽ അറിയിക്കുകയായിരുന്നു.
Kerala
കൊച്ചി: ഒൻപത് മാസത്തിനിടെ രാജ്യത്ത് 1400 കോടിയിലേറെ രൂപയുടെ സൈബർ തട്ടിപ്പുകൾ തടയാൻ കഴിഞ്ഞതായി ടെലികോം ഡയറക്ടർ ജനറൽ രമേശ്കുമാർ ഗോയൽ പറഞ്ഞു. ടെലികോം ദക്ഷിണ മേഖലാ വാർഷിക സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ച് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ടെലികോം വകുപ്പിന്റെയും വിവിധ അന്വേഷണ ഏജൻസികളുടെയും ഇടപെടലിലൂടെയാണ് ഇത് സാധ്യമാക്കിയത്. തട്ടിപ്പിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയ അഞ്ച് കോടിയിലധികം സംശയാസ്പദ ഫോൺ കണക്ഷനുകൾ രണ്ട് വർഷത്തിനിടെ റദ്ദാക്കി. നഷ്ടപ്പെട്ട 8.5 ലക്ഷം മൊബൈൽ ഫോണുകൾ പോലീസ് ഇടപെടലിലൂടെ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനും ഒരാളുടെ പേരിൽ എത്ര കണക്ഷനുകളുണ്ടെന്ന് അറിയാനും സഹായിക്കുന്ന ‘സഞ്ചാർ സാഥി’ പോർട്ടൽ ഒരു പ്രധാന സംവിധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വർഷത്തിനിടെ 24 കോടി ആളുകൾ സഞ്ചാർ സാഥി പോർട്ടൽ സന്ദർശിച്ചതായും 1.9 കോടി പേർ ആപ്പ് ഡൗൺലോഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു.
National
ഹൈദരാബാദ്: ഹൈദരാബാദില്‍ ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് സൈബര്‍ ക്രിമിനലുകള്‍ ഹൈദരാബാദ് സ്വദേശിയായ ഒരാളില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്തു. ഇന്‍സ്റ്റാഗ്രാമിലൂടെയോ വാട്സാപ്പിലൂടെയോ ആണ് തട്ടിപ്പുകാര്‍ ഇയാളെ സമീപിച്ചത്.
പ്രമുഖ ഇന്‍വെസ്റ്റ്മെന്റ് കമ്പനികളുടേതിന് സമാനമായ വ്യാജ ഗ്രൂപ്പുകളില്‍ ഇയാളെ ചേര്‍ക്കുകയും
തുടക്കത്തില്‍ ചെറിയ തുകകള്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്തത്. പിന്നീട് വ്യാജ വെബ്സൈറ്റുകളിലൂടെ വലിയ ലാഭം ലഭിക്കുന്നതായി കാണിക്കുകയും ചെയ്തു. ഇത് വിശ്വസിച്ച് ഇയാള്‍ കൂടുതല്‍ തുക നിക്ഷേപിച്ചു.
നിക്ഷേപിച്ച തുക 27 ലക്ഷം രൂപയായപ്പോള്‍ അത് പിന്‍വലിക്കാന്‍ ഇയാള്‍ ശ്രമിച്ചു. എന്നാല്‍ ടാക്സ് ഇനത്തിലും മറ്റും കൂടുതല്‍ പണം അടച്ചാല്‍ മാത്രമേ തുക പിന്‍വലിക്കാന്‍ കഴിയൂ എന്ന് തട്ടിപ്പുകാര്‍ അറിയിച്ചു. ഇതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടതായി ഇയാള്‍ക്ക് ബോധ്യപ്പെട്ടത്.
Kerala
കൊല്ലം: ഒാണ്‍ലൈനില്‍ പാര്‍ട്ട് ടൈം ജോലി തെരഞ്ഞ കൊല്ലം സ്വദേശികളായ യുവതീയുവാക്കളില്നിന്നു സൈബര്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ കവര്‍ന്നെടുത്ത സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലെ രണ്ടു പ്രതികള്‍ കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ പിടിയിലായി.
എറണാകുളം ചൊവ്വര വില്ലേജില്‍ പാഠിയംകുന്ന് ഹൗസില്‍ പി.പി. ഇബ്രാഹിംകുട്ടി മകന് മുഹമ്മദ് ആസിഫ് (30), തൃശൂര്‍ ജില്ലയില്‍ ഇരിഞ്ഞാലക്കുട കൈപ്പിള്ളി ഹൗസില്‍ സുനില്‍കുമാര്‍ മകന് അഭിനന്ദ് (22) എന്നിവരാണ് കൊല്ലം സൈബര്‍ പോലീസ് സ്റ്റേഷനില്‍ അറസ്റ്റിലായത്.
കൊല്ലം തഴുത്തല സ്വദേശിനിയായ യുവതിയില്‍നിന്നും പാര്‍ട്ട് ടൈം ജോലിയുടെ ഭാഗമായി ടെലിഗ്രാം ടാസ്കുകള് അയച്ചു നല്കി ആയതിലൂടെ ഇരുപത്തൊമ്പത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലാണ് മുഹമ്മദ് ആസിഫ് പിടിയിലായത്. കൊല്ലം വടക്കേവിള സ്വദേശിയായ യുവാവില്‍നിന്നും സമാനമായ രീതിയില്‍ ടെലിഗ്രാം ടാസ്കുകള് അയച്ചു നല്കി നാല്പത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലാണ് അഭിനന്ദ് പിടിയിലായത്.
കൊല്ലം തഴുത്തല സ്വദേശിനിയില്‍നിന്നും പണം തട്ടിയെടുത്ത കേസില്‍ എറണാകുളം സ്വദേശിയായ മുഹമ്മദ് സാഹിലിനെ നേരത്തേ തന്നെ അന്വേഷണസംഘം പിടികൂടിയിരുന്നു. ഇയാളില്‍നിന്ന് 9,59,330 രൂപ ആസിഫ് ആണ് കൈപ്പറ്റിയത്. വടക്കേവിള സ്വദേശിയുടെ തട്ടിപ്പ് നടത്തിയതില്‍ 1,60,000 രൂപ അഭിനന്ദ് പ്രതികള്‍ക്കു പ്രതിഫലം പറ്റി നല്കിയ ബാങ്ക് അക്കൗണ്ടിലാണ് എത്തിയത്.
സംഘത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്റെ നിര്‍ദേശപ്രകാരം കൊല്ലം സിറ്റി ഡിസിആര്‍ബി അസി. പോലീസ് കമ്മീഷണര്‍ എ. നസീര്യുടെ നേതൃത്വത്തില്‍ കൊല്ലം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ മനാഫ്, എസ്ഐമാരായ ഗോപകുമാര്‍, നന്ദകുമാര്‍, സിപിഒമാരായ ബിനൂപ്, രോഹിത്,അബ്ദുള്‍ ഹബീബ്, അശ്വതി സൈബര്‍ സെല്ല് എസ്ഐ പ്രതാപന്, എഎസ്ഐ വിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Kerala
കൊച്ചി: മുംബൈ പോലീസ് എന്ന വ്യാജേന ആൾമാറാട്ടം നടത്തി എളംകുളം സ്വദേശിനിയും വയോധികയുമായ വീട്ടമ്മയെ കബളിപ്പിച്ച് 6,38,21,864 രൂപ തട്ടിയെടുത്തു. എളംകുളം തൻസീൽ ഷാലറ്റ് ഫ്ലാറ്റ് നമ്പർ 8 സിയിൽ ലീലാ മത്തായി (77) യാണു തട്ടിപ്പിനിരയായത്. വീട്ടമ്മയുടെ പരാതിപ്രകാരം കൊച്ചി സൈബർ പോലീസ് കേസെടുത്തു.
മുംബൈ പോലീസിൽനിന്നാണു വിളിക്കുന്നതെന്ന് പറഞ്ഞ പ്രതികൾ മണി ലോൺ ഡ്രിംഗ് ഇടപാടിൽ പ്രതിപ്പട്ടികയിലുണ്ടെന്നും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പണം തട്ടിയെടുത്തതായാണു കേസ്. വീട്ടമ്മ സൈബർ പോലീസിൽ നേരിട്ടു നൽകിയ പരാതിയിൽ ഇവരിൽനിന്നു പണം അപഹരിച്ച പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുണ്ട്.
കഴിഞ്ഞ ഒക്ടോബർ മൂന്നു മുതലാണ് പ്രതികൾ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വീട്ടമ്മ പണം ട്രാൻസ്ഫർ ചെയ്തത്. ഒന്നുമുതൽ നാലുവരെയുളള പ്രതികളായ പ്രദീപ് ജയ്സ്വാൾ, കീർത്തിശ്രീ, അങ്കിത് തിവാരി, അശോക് മണ്ടേല എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണു പണം അയച്ചിട്ടുള്ളതെന്ന് സൈബർ പോലീസ് പറഞ്ഞു.
പ്രതികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണവിഭാഗം ശേഖരിച്ചുവരികയാണ്.
National
ന്യൂഡൽഹി: സൈബർ തട്ടിപ്പിന്റെ പേരിൽ നാല് ചൈനീസ് പൗരന്മാരുൾപ്പെടെ 17 പേർക്കെതിരേയും 58 കന്പനികൾക്കെതിരേയും കുറ്റപത്രം സമർപ്പിച്ച് സിബിഐ. 2020 മുതൽ ഇന്ത്യയിൽ ഷെൽ കന്പനികൾ വഴി തട്ടിപ്പ് നടത്തിയ സംഘം ഏകദേശം 1000 കോടി രൂപ വിദേശത്തേക്കു കൈമാറ്റം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
സൈബർ തട്ടിപ്പിന്റെ പേരിൽ ഈ വർഷം ഒക്ടോബറിൽ അന്വേഷണസംഘത്തിന്റെ പിടിയിലായ മൂന്ന് ഇന്ത്യൻ പൗരന്മാരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിറ്റൽ തട്ടിപ്പിന്റെ വലിയ റാക്കറ്റിലേയ്ക്ക് അന്വേഷണസംഘം എത്തുന്നത്.
വ്യാജ ലോണ്‍ ആപ്ലിക്കേഷൻ, നിക്ഷേപ പദ്ധതികൾ, മണി ചെയിൻ മോഡലുകൾ, വ്യാജ പാർട്ട് ടൈം ജോലി വാഗ്ദാനങ്ങൾ, ഓണ്‍ലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ആയിരക്കണക്കിനു പേരിൽനിന്ന് കോടികളാണു സംഘം തട്ടിയെടുത്തത്.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റാക്കറ്റിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. തുടക്കത്തിൽ ഒറ്റപ്പെട്ട കേസുകളാണെന്നു തോന്നിയെങ്കിലും തട്ടിപ്പിനായി ഉപയോഗിച്ച ആപ്ലിക്കേഷനുകൾ, പേമെന്റ് ഗേറ്റ്വേകൾ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയുടെ സമാനതകളാണ് തട്ടിപ്പിനുപിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്.
ഗൂഗിൾ പരസ്യങ്ങൾ, ബൾക്ക് എസ്എംഎസ് കാന്പയിനുകൾ, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി വിവിധ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ടായിരുന്നു കുറ്റവാളികൾ തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. തട്ടിപ്പിനായി 111 ഷെൽ കന്പനികളാണ് സംഘം ആരംഭിച്ചത്. നേരത്തേ, കർണാടക, തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലായി 27 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ എന്നിവ പിടിച്ചെടുത്തിരുന്നു.
National
ന്യൂഡൽഹി: മ്യാൻമറിലെ സൈബർ തട്ടിപ്പുകേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യക്കാരെ തിരിച്ചയച്ചു. 26 സ്ത്രീകളടക്കമുള്ള 270 ഇന്ത്യക്കാരെയാണ് ഇന്ത്യൻ വ്യോമസേനയുടെ രണ്ട് പ്രത്യേക വിമാനത്തിൽ തിരിച്ചയച്ചതെന്ന് തായ്ലൻഡിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മ്യാൻമറിൽനിന്ന് കഴിഞ്ഞമാസം തായ്ലൻഡ് അതിർത്തി കടന്ന 465 ഇന്ത്യക്കാരാണ് തായ്ലൻഡ് സർക്കാരിന്റെ സഹായത്തോടെ മാതൃരാജ്യത്തേക്കു തിരികെയെത്തുന്നത്. ഇവരിൽ ശേഷിക്കുന്ന 170 പേരെ അടുത്ത തിങ്കളാഴ്ച തിരികെ അയയ്ക്കുമെന്ന് തായ് കരസേനയുടെ കമാൻഡർ മേജർ ജനറൽ മൈത്രീ ചുപ്രീച്ച അറിയിച്ചു.
മ്യാൻമർ നഗരമായ മ്യവാഡിയിലെ സൈബർ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ കെ.കെ. പാർക്കിൽ കഴിഞ്ഞമാസം മ്യാൻമർ സൈന്യം റെയ്ഡ് നടത്തിയതിനു പിന്നാലെയായിരുന്നു 28 രാജ്യങ്ങളിൽനിന്നുള്ള 1500ലേറെപ്പേർ തായ്ലൻഡിലെത്തിയത്.
സൈബർ തട്ടിപ്പുകളും അനധികൃത ചൂതാട്ടവും തടയുന്നതിനായി മ്യാൻമർ സേന നടത്തിയ ഓപ്പറേഷനെത്തുടർന്ന് തായ്ലൻഡിൽ അഭയം പ്രാപിച്ച വിവിധ രാജ്യങ്ങളിൽനിന്നുള്ളവരെ അനധികൃതമായി രാജ്യത്തേക്കു പ്രവേശിച്ചതിന് തായ് അധികൃതർ തടങ്കലിലാക്കിയിരുന്നു. ഐടി ജോലി നൽകാമെന്ന വ്യാജ വാഗ്ദാനം നൽകി തൊഴിൽ തട്ടിപ്പിനിരയായവരാണ് ഇവരിൽ പലരും. ഇവർ പിന്നീട് അന്താരാഷ്ട്ര ക്രിമിനൽ സിൻഡിക്കറ്റുകളുടെ കെണികളിൽപെടുകയായിരുന്നു.
തട്ടിപ്പുകളിൽ ഏർപ്പെട്ട് ഇപ്പോഴും മ്യാൻമറിൽ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നതിന് തായ്ലൻഡിലെയും മ്യാൻമറിലെയും ഇന്ത്യൻ എംബസികൾ അതത് സർക്കാരുകളുമായി സഹകരിച്ചു പ്രവർത്തിച്ചുവരികയാണെന്ന് തായ്ലൻഡിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഐക്യരാഷ്ട്രസംഘടനയുടെ കണക്കനുസരിച്ച് കെ.കെ. പാർക്ക് പോലുള്ള സൈബർ തട്ടിപ്പുകേന്ദ്രങ്ങൾ പ്രതിവർഷം 4000 കോടി ഡോളറോളം സന്പാദിക്കുന്നുണ്ട്.
Kerala
കണ്ണൂർ: നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നൽകാമെന്ന വാട്സാപ്പ് സന്ദേശത്തിൽ വിശ്വസിച്ച് കണ്ണൂരിൽ ഡോക്ടർക്കു നഷ്ടമായത് 4,43,20,000 രൂപ. മട്ടന്നൂർ സ്വദേശിയായ ഡോക്ടർക്കാണ് വൻതുക നഷ്ടമായത്. ഏപ്രിൽ മുതൽ ജൂൺ 25 വരെയുള്ള കാലയളവിലാണ് പലതവണകളിലായി പണം തട്ടിയെടുത്തത്.
വാട്സാപ്പ് വഴി മെസേജ് കണ്ട് വ്യാജ ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോം വഴി ട്രേഡിംഗ് ചെയ്യാൻ ശ്രമിച്ച പരാതിക്കാരനെക്കൊണ്ട് പ്രതികൾ വിവിധ അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിപ്പിക്കുകയായിരുന്നു. പരാതിക്കാരൻ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ വിവിധ ചാർജുകൾ എന്ന് പറഞ്ഞു വീണ്ടും പണം വാങ്ങിയെടുത്ത് നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കാതെ വഞ്ചിച്ചെന്നാണു പരാതി. കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വാട്സാപ്പ് വഴി പാർട്ട് ടൈം ജോലി ചെയ്യുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ ടാസ്കുകൾക്കു പണം നല്കിയ പിണറായി സ്വദേശിയുടെ 6,25,000 രൂപ നഷ്ടമായി. ടെലഗ്രാം വഴി പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനായി പ്രതികളുടെ നിര്‍ദേശപ്രകാരം വിവിധ ടാസ്കുകൾക്കു വിവിധ അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിച്ച ചക്കരക്കല്ല് സ്വദേശിയുടെ 2,05,000 രൂപ നഷ്ടമായി. ഫേസ്ബുക്കിൽ പരസ്യം കണ്ട് പർച്ചേസ് ചെയ്യുന്നതിനായി പണം നല്കിയ പിണറായി സ്വദേശിയുടെ 74,000 രൂപ നഷ്ടമായി.
ഓൺലൈൻ ലോൺ നൽകാമെന്ന് പറഞ്ഞു വിവിധ ചാർജുകളെന്ന വ്യാജേന പിണറായി സ്വദേശിയിൽ നിന്നും 64,999 രൂപയും തട്ടിയെടുത്തു. ഓൺലൈൻ പരസ്യം കണ്ട് വാട്സാപ്പ് വഴി ചാറ്റ് ചെയ്ത് കാമറ പർച്ചേസ് ചെയ്യുന്നതിനായി പണം നല്കിയ കതിരൂർ സ്വദേശിയുടെ 43,000 രൂപ നഷ്ടമായി. ഫേസ്ബുക്ക് പരസ്യം കണ്ട് പർച്ചേസ് ചെയ്യുന്നതിനായി പണം നല്കിയ പിണറായി സ്വദേശിയുടെ 21,400 രൂപ നഷ്ടമായി.